Friday, July 8, 2011

ഇരുപത്തഞ്ച് പൈസക്കൊരു തലയോട്ടി- ഓർമ്മക്കുറിപ്പ്

 ഇത് എൻറെ  ചെറുപ്പകാലത്ത് നടന്ന രസകരമായ സംഭവമാണു. ഇന്നത്തെ കാലത്താണിതു നടന്നിരുന്നതെങ്കിൽ ക്രിമിനൽ കേസ്സാകുമായിരുന്നേനെ.  ഞാൻ അന്ന് മൂന്നിലോ നാലിലോ പഠിക്കുന്ന സമയം, വൈകുന്നേരങ്ങളിൽ സ്കൂൾ വിട്ട് വന്നാൽ വീട്ടിലുള്ള പശുവിനു പുല്ല് പറിച്ച് ശേഖരിക്കൽ എൻറേയും, എനിക്ക് നേരെ മൂത്ത സഹോദരൻറേയും നിത്യവുള്ള നിർബ്ബന്ധ ജോലികളിൽ പെട്ടതായിരുന്നു. അതിനാൽ , ആ ജോലിക്ക് ഞങ്ങളോട് ആരും ഓർമ്മപ്പെടുത്തേണ്ട ആവശ്യവുമില്ലാത്തതാണു. പുല്ല് കിളച്ചാൽ  ധാരാളം ലഭ്യമാകുന്ന പ്രദേശം ഞങ്ങൾ നേരത്തെ തന്നെ കണ്ട് വെക്കുക പതിവാണു, ആവശ്യമായ പുല്ല് ശേഖരിച്ച് കഴിഞ്ഞാൽ ഞങ്ങൾക്ക് കളിക്കാൻ അനുമതി ലഭിക്കുമെന്നതിനാൽ സ്കൂൾ വിട്ട് വന്നാൽ പുസ്തകം മേശയിൽ വെച്ച് വസ്ത്രം മാറി ഞങ്ങൾ തിരക്കിട്ടോടും ഉമ്മ ഒരുക്കി വെച്ച ചായ പോലും കഴിക്കാതെ. അന്ന് ഞങ്ങൾ പുല്ല് പറിക്കാൻ കണ്ട് വെച്ച സ്ഥലം വീട്ടിൽ നിന്ന് അല്പമകലെയുള്ള ഒരു വിശാലമായ പറമ്പായിരുന്നു. അതിനെ ദേവസ്വം പറമ്പെന്ന പേരിലാണൂ അറിയപ്പെട്ടിരുന്നതു, ഇപ്പോഴും ആ സ്ഥലത്തിനു അത് തന്നെയാണു പേര്. അന്ന് പുല്ല് അവിടെ നിന്ന് ശേഖരിക്കാമെന്ന് പദ്ധതി ഇട്ടതിനു മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. ആ സ്ഥലം പുതുതായി വാങ്ങിയ ഒരു വ്യക്തി  കൃഷിയോട് വളരെ താല്പര്യമുള്ള വ്യക്തിയായതിനാൽ കാട് പിടിച്ച് കിടന്നിരുന്ന സ്ഥലം വെട്ടി വൃത്തിയാക്കുകയും, മഴക്കാലത്ത് തോടുകളിൽ നിന്ന് മത്സ്യങ്ങൾ കുളങ്ങളിലേക്ക് കയറി വരാൻ വളരെ ദൂരം ആഴത്തിൽ തോടുകൾ കീറുക ഞങ്ങളുടെ നാട്ടിൽ ഒരു സ്ഥിരം കാഴ്ചയായിരുന്നു അക്കാലങ്ങളിൽ. ഇന്ന് കുളങ്ങളും പാടങ്ങളുമില്ലാത്തതിനാൽ ആ ഏർപ്പാട് വിസ്മൃതിയിലാണ്ട് പോയി. അങ്ങനെ തോട് കുഴിക്കുന്ന ജോലിക്കാർ നിറയെ നിറഞ്ഞ് നിൽക്കുന്ന പുല്ലുകൾ വെട്ടി കൂട്ടിയിട്ടു കത്തിക്കുമായിരുന്നു. ഇത് ഞാനും സഹോദരനും സ്കൂളിൽ പോകും വഴി കണ്ടിരുന്നതിനാലാണു അങ്ങോട്ട് തന്നെ ലക്ഷ്യമിട്ടത്. സാധാരണ അത്തരം കാടുപിടിച്ച സ്ഥലങ്ങളിലേക്ക് ഞങ്ങൾ പോകരുതെന്ന് വീട്ടിൽ നിന്ന് തന്നെ നിഷ്ക്കർഷയുണ്ട്, ഞങ്ങളും അത്തരം സാഹസത്തിനു മുതിരാറുമില്ല, മറ്റൊന്നുമല്ല ഞങ്ങൾക്ക് രണ്ട് പേർക്കും അന്നും ഇന്നും പാമ്പെന്ന പറഞ്ഞാൽ ആ പ്രദേശത്ത് നിൽക്കില്ല. അത്രക്ക് ഭയമാണു. സിനിമ കാണാൻ പോയാൽ പാമ്പുകളുടെ സീൻ കണ്ടാൽ കാലുകൾ അറിയാതെ കസേരയിലേക്ക് കയറും. അതിന്നും തുടരുന്നു.
         അങ്ങനെ ഞങ്ങൾ വിശാലമായ പറമ്പിലെത്തി , കാടെല്ലാം ഒരു വിധം ഒതുങ്ങിനെങ്കിലും വിശാലമായ ആ സ്ഥലത്ത് കുറേപണിക്കാർ തോട് കീറുന്ന ജോലിയിൽ മുഴുകിയിരുന്നു. ഞങ്ങൾ, അവർ തോടു കീറുകയും കത്തിക്കാനായി വെട്ടിമാറ്റിയ പുല്ലുകൾക്കരുകിൽ ചെന്നു. പുല്ല് ശേഖരിക്കുന്നതിനിടയിൽ ചാലു കീറിയത് കാണാൻ ചെന്നു നല്ല താഴ്ചയിൽ കുഴിച്ച കിടങ്ങുപോലുള്ളത് , ഞങ്ങൾ കുറച്ച് ദൂരം കിടങ്ങിനരികെ കൂടി നടന്നപ്പോൾ കുറച്ച് എല്ലിൻ കഷ്ണങ്ങളും ഒരു തലയോട്ടിയും കണ്ടു, അത് കിടങ്ങിനു ഒരു ഓരത്തേക്ക് മാറ്റി വെച്ചിരുന്നതായി കണ്ടു. തോട് കീറിയവർ മാറ്റി വെച്ചതായി തോന്നുമായിരുന്നു. അന്നെല്ലാം ഞങ്ങളുടെ സ്കൂളിൽ ലാബിൽ ദിവസവും ഒരു മനുഷ്യൻറെ അസ്ഥികൂടം മുഴുവനായി ഒരു ചില്ലലമാരയിൽ വെച്ചിരിക്കുന്നത് ദിവസവും കാണുമായിരുന്നതിനാൽ അത് മനുഷ്യൻറേതാണെന്നതിൽ സംശയമില്ല. കാരണം, സ്കൂളിലെ ലാബിൽ സൂക്ഷിച്ചിരുന്ന മനുഷ്യൻറെ അസ്ഥികൂടം ഒരു മനുഷ്യൻ കടലിൽ ചാടി ആത്മഹത്യ ചെയ്തതിൻറേതായിരുന്നെന്ന് അദ്ധ്യാപകർ പറഞ്ഞ് തന്നിരുന്നതിനാൽ അത്ഭുതത്തോടെ ഒരു പൂർണ്ണ മനുഷ്യൻറെ രൂപം കാണുമായിരുന്നതിനാൽ അസ്ഥികൂടം കാണുമ്പോൾ സാധാരണ കുട്ടികളിൽ ജനിക്കുന്ന ഭയം ഞങ്ങളിലുടലെടുത്തില്ല. അന്ന് ഞങ്ങൾ ശേഖരിച്ച പുല്ലുമായി വീട്ടിലെത്തി. രാത്രി പഠിക്കാനിരിക്കുമ്പോൾ ഞങ്ങൾ സഹോദരങ്ങളെല്ലാം വിശാലമായ വരാന്തയിൽ ഒരു മേശക്ക് ചുറ്റുമിരുന്നാണു പഠിക്കുക പതിവ് കാരണം അന്ന് വൈദ്യുതിയൊന്നും ഗ്രാമങ്ങളിൽ എത്തി നോക്കാത്ത കാലം ഒരു ചിമ്മിനി വിളക്ക് മേശപ്പുറത്ത് ഞങ്ങൾക്ക് വെളിച്ചമേകാൻ ഉത്സാഹിച്ച് കത്തി കൊണ്ടിരിക്കും അന്ന് ആ വെളിച്ചം ധാരാളമായിരുന്നു, ഇന്നു നാലു ട്യൂബ് ലൈറ്റുകൾ ഒരുമിച്ച് കത്തി നിന്നാലും വെളിച്ചം പോരെന്നവസ്ഥയാണു കുട്ടികൾക്കും മുതിർന്നവർക്കും. അങ്ങനെ പഠിക്കുന്ന കൂട്ടത്തിൽ അന്ന് പുല്ല് ശേഖരിക്കാൻ പോയിടത്ത് കണ്ട തലയോട്ടി വിഷയം ചർച്ചയായി, അന്ന് എൻറെ മൂത്ത സഹോദരൻ കോളേജിൽ പഠിക്കുന്നുണ്ടായിരുന്നു. തലയോട്ടിയെ കുറിച്ച് കേട്ട ഉടനെ കുറച്ച് ദൂരെ മാറിയിരുന്ന് റെക്കോഡ് വരക്കുകയായിരുന്ന സഹോദരൻ ചാടി വീണു പറഞ്ഞു, നിങ്ങൾ അത് എടുത്ത് കൊണ്ട് വരണം, ഞങ്ങൾക്ക് മനുഷ്യശരീരത്തെ കുറിച്ച് പഠിക്കാനുണ്ട് പടവും വരക്കാനുണ്ട്. പുള്ളിക്കാരൻ മുതിർന്ന ആളായതിനാൽ എന്ത് ഞങ്ങളോട് പറഞ്ഞാലും ഞങ്ങൾ അക്ഷരം പ്രതി അനുസരിക്കുമെന്നും പുള്ളിക്ക് അറിയാം, എന്നാലും, ഒരു തലയോട്ടി വീട്ടിലേക്ക് കൊണ്ടു വരികയെന്നത് ഒരു റിസ്ക്ക് തന്നെ ഉമ്മയെങ്ങാൻ കണ്ടാൽ പിന്നെ തല്ലു കിട്ടുമെന്ന ഭയവും, എന്നാൽ, നിങ്ങൾ വെറുതെ ആ പണി ചെയ്യേണ്ട നിങ്ങൾക്ക് ഒരാഴ്ച മിഠായി വാങ്ങാനുള്ള പൈസ ഞാൻ തരാം. അങ്ങനെ ഇരുപത്തഞ്ച് പൈസക്ക് തലയോട്ടി വീട്ടിലെത്തിക്കാമെന്ന കരാർ ഞങ്ങൾ രണ്ട് പേരും ഏറ്റെടുത്തു.
   പിറ്റേന്ന് അതിരാവിലെ തന്നെ ഇരുപത്തഞ്ച് പൈസയും, ഒരു ബ്രൌൺ കടലാസ് കൂടും ഞങ്ങളെ ഏൽപ്പിച്ച് മൂത്ത സഹോദരൻ കോളേജിലേക്ക് പോയി. ഞങ്ങൾ പതിവ് പോലെ സ്കൂളിലേക്കും, കൂട്ടത്തിൽ ഞങ്ങൾക്ക് രണ്ട് പേർക്കും മൂത്ത സഹോദരിയും ഉണ്ട്, പോകും വഴി സഹോദരി പറഞ്ഞു നിങ്ങൾക്ക് കാശ് തന്നില്ലെ എനിക്കും അതിലൊരു പങ്ക് തരണം മിഠായിയായി, ഞങ്ങൾ പറഞ്ഞു തലയോട്ടി വീട്ടിലെത്തിയിട്ടേ പൈസ ചിലവഴിക്കാവു എന്ന കരാറുണ്ട് അതിനാൽ ഇപ്പോൾ സാദ്ധ്യമല്ല, നാളെ മിഠായി വാങ്ങാമെന്ന കരാരുമായെങ്കിലും സഹോദരി ഞങ്ങളെ സംശയിക്കുന്നതായി തോന്നിയെങ്കിലും ആരും ഒന്നും പറഞ്ഞില്ല. അന്ന് ഒരു വിധം സ്കൂൾ സമയം കഴിഞ്ഞ് വീട്ടിലെത്തി, ഞാനും , ജേഷ്ടനും പതിവു പോലെ പുല്ല് പറിക്കാൻ പുറപ്പെട്ടു ,കൂടെ മൂത്ത സഹോദരൻ ഏല്പിച്ച ബ്രൌൺ കവറും കരുതി. പുല്ല് ശേഖരണം കഴിഞ്ഞ് ഞങ്ങൾ ചാലിൽ എല്ല് കിടന്നിടത്തെത്തി, തലയോട്ടി കൈകൊണ്ടെടുക്കാൻ അൽപ്പം ഭയം തോന്നിയതിനാൽ ഒരു കമ്പ് കൊണ്ട് ഒരു വിധം കവറിലാക്കി. പുല്ല് കെട്ടുമായി നടക്കുമ്പോൾ ഞങ്ങളിൽ അന്നാദ്ധ്യമായി പ്രേതത്തെ കുറിച്ച് ഒരു ഭയം തോന്നി തുടങ്ങി പലപ്പോഴും പ്രേതങ്ങളെ കുറിച്ച് പൊടിപ്പും തൊങ്ങലും വെച്ച കഥകൾ കേട്ടിട്ടുണ്ടെങ്കിലും ആദ്യാമായണല്ലൊ ഒരു തലയോട്ടി ചുമക്കുന്നത് ഒരു പക്ഷേ രാത്രിയിൽ അത് പ്രേതമായി ഞങ്ങളെ പിടിക്കുമോയെന്ന ഭയം എന്നാൽ, വീട്ടിൽ അലമാരയിൽ ഞങ്ങളെ കാത്തിരിക്കുന്ന ഇരുപത്തഞ്ച് പൈസയും, സ്കൂളിനടുത്തുള്ള ആൻറണിയുടെ പീടികയിലെ പളുങ്കിലെ തേൻ നിലാവു മിഠായിയും ഞങ്ങളുടെ ഭയത്തെ പമ്പ കടത്തി. ഞങ്ങൾ, വീട്ടിലെത്തി പതിവ് പോലെ പുല്ല് കഴുകുക പതിവുണ്ട് അത് കഴുകാനായി കുളക്കടവിലേക്ക് പോകും മുൻപ് പുല്ലു കെട്ടിൽ നിന്ന് ബൌൺ കവർ എടുത്ത് മാറ്റി, പിന്നെ, അത് എവിടെ വെക്കുമെന്നായി, ഒരു തലയോട്ടി എന്തായാലും വീട്ടിൽ വെക്കുക പന്തിയല്ല, ക്രിമിനൽ കേസ്സിനെ ഭയന്നല്ല രാത്രി വരാനിരിക്കുന്ന പ്രേതത്തെ ഭയന്ന് ആ സാഹസത്തിനു ഞങ്ങൾ മുതിരാതെ അവസാനം പശുവിൻറെ തൊഴുത്തിൽ പുൽ തൊട്ടിലിൽ ഒളിക്കാമെന്ന തീരുമാനമായി, ഞാൻ പൊതിയുമായി തൊഴുത്തിനടുത്തെത്തി, അപ്പോൾ, അതാ നിൽക്കുന്നു പുളി വടിയുമായി (ഞങ്ങളുടെ നാട്ടിൽ കുട്ടികളെ തല്ലുന്നത് ഇരുമ്പൻ പുളിയുടെ നാരു പോലുള്ള വടിയെന്ന് പറയാനില്ലെങ്കിലും തല്ലിയാൽ ശരീരത്തിനു കേട് പറ്റില്ലെങ്കിലും നല്ലവണ്ണം നോവുന്ന ഒന്നാണു) ഉമ്മ , പിറകിൽ സഹോദരിയും, ഞാൻ കവർ പിന്നിലേക്ക് മാറ്റി പിടിച്ചു, കുട്ടികൾ കള്ളത്തരം ചെയ്യുമ്പോൾ മുതിർന്നവർക്ക് അത് പെട്ടെന്ന് പിടി കിട്ടും (അന്നതെനിക്ക് മനസ്സിലായില്ലെങ്കിലും എൻറെ മകൻ അത്തരം പ്രവർത്തി ചെയ്തപ്പോൾ എൻറെ ചെറുപ്പം പലപ്പോഴും ഓർക്കാറുണ്ട്) ഉമ്മ പിറകിലൂടെ വന്ന് കവർ പിടിച്ച് വാങ്ങി , രൂക്ഷമായി എന്നെ നോക്കിക്കൊണ്ട് പറഞ്ഞു.. കണ്ണിൽ കണ്ട സ്ഥലത്ത് നിന്ന് തലയോട്ടി കൊണ്ട് വരികയോ അത് പറഞ്ഞുകൊണ്ട് തലയോട്ടി അങ്ങ് ദൂരെ വെള്ളമൊഴുകുന്ന പഞ്ചായത്ത് തോട്ടിലേക്ക് കൊണ്ട് കളഞ്ഞു. ഞാൻ കരുതി ഇത് സഹോദരി പാരപണിതതാണെന്ന്, ഞാൻ സഹോദരിയെ രൂക്ഷമായി നോക്കി, അവർ ആംഗ്യം കാണിച്ചു താനല്ലെന്നു. എന്നാൽ, ഉമ്മാടെ ചോദ്യം ചെയ്യലിൽ ഇരുപത്തഞ്ച് പൈസ കരാർ അവർ പറഞ്ഞിരുന്നു. ഇരുപത്തഞ്ച് പൈസ കരാർ തലേന്നെ ഉമ്മ കേട്ടിരുന്നത്രേ, പക്ഷേ, ഞങ്ങൾ അതു ചെയ്യുമെന്ന് ഉമ്മ ഒരിക്കലും കരുതിയിരുന്നില്ല, കാരണം, ഒരു തലയോട്ടി എടുക്കാനുള്ളത്ര ധൈര്യം ഞങ്ങൾക്കുണ്ടാകുമെന്ന് ഉമ്മയും കരുതിയില്ല. എന്തായാലും തലയോട്ടി നഷ്ടപ്പെട്ടെങ്കിലും ഇരുപത്തഞ്ച് പൈസ ഞങ്ങൾക്ക് തന്നു, കാരണം ഞങ്ങൾ, ഞങ്ങളുടെ കൃത്യം നിർവ്വഹിച്ചത് ഉമ്മയിലൂടെ സ്ഥിരീകരണം മൂത്ത സഹോദരനു ലഭിച്ചിരുന്നു.
  ഇനി ആ തലയോട്ടി എങ്ങനെ അവിടെ വന്ന് എന്നറിയേണ്ടെ, ഞാൻ ആദ്യം പറഞ്ഞല്ലൊ, ഞങ്ങൾ പുല്ലു ശേഖരിക്കാൻ പോകുന്നിടത്തെ ആ സ്ഥലത്ത് പണ്ട് താമസിച്ചിരുന്നത് ഒരു അമ്മൂമ്മയായിരുന്നു, ഞാൻ അവരെ കണ്ടിട്ടില്ലെങ്കിലും ജേഷ്ടനെല്ലാം അവരെ കണ്ടിട്ടുണ്ടായിരുന്നു. അവർക്ക് ദേവസ്വം വഴിയോ മറ്റൊ പതിച്ച് നൽകിയതായിരിക്കാം ആ ഭൂമി അതോ ദേവസ്വം വകയോ എന്തായാലും ആ സ്ഥലം ഇപ്പോഴും ദേവസ്വം പറമ്പെന്ന പേരിലാണു അറിയപ്പെടുന്നത് ആ അമ്മൂമ്മ പണ്ടെല്ലാം കമ്മ്യൂനിസ്റ്റ്കാർ ഒളിവിൽ താമസിക്കുന്ന കാലത്ത് നായനാരെല്ലാം വന്ന് ഒളിവിൽ താമസിച്ചിരുന്നത് ഈ അമ്മൂമ്മയുടെ വീട്ടിലായിരുന്നെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്, അവർ മരിച്ചപ്പോൾ അവരെ ദഹിപ്പിച്ചിരുന്നില്ല, അവരെ മറവു ചെയ്യപ്പെട്ടതിൻറെ തലയൊട്ടിയായിരുന്ന് ഞങ്ങൾക്ക് ലഭിച്ചതെന്ന് പിന്നീട്, ഞങ്ങൾ മനസ്സിലാക്കി. ആ സംഭവം ഇന്നും ആലോചിക്കുമ്പോൾ മനസ്സിൽ ഒരു ത്രില്ല് അനുഭവപ്പെടുന്നു, കാരണം, ഇന്ന് അത്തരം ഒരു പ്രവർത്തി കുട്ടികളായാലും ചെയ്താൽ പലരും മറ്റൊരു വിധത്തിൽ ന്യായീകരണങ്ങളും തർക്കങ്ങളും, പ്രശ്നം വെപ്പും എല്ലാം ഉയിർത്തെഴുന്നേൽക്കും, അന്ന് അതൊന്നുമില്ലാതെ ആ തലയോട്ടി ഒരു പക്ഷേ, കടലിൽ പോയി ചേർന്നിരിക്കാം. അങ്ങനെ ജീവിതത്തിൽ ആദ്യമായി അവസാനമായെന്ന് പറയാൻ കഴിയില്ലല്ലോ ഒരു തലയോട്ടി ഇരുപത്തഞ്ച് പൈസക്ക് ക്വട്ടേഷനെടുത്തു. ക്രിമിനൽ കേസുകളിൽ പെടാതെ.






Abk Mandayi Kdr






Create your badge

സോദരിമാരെ മാപ്പ് - കവിത.

 പ്രകൃതിയേ നിൻറെ പ്രസന്നമാം...
മുഖം വാടിയതെന്തിന്...
നാരിമാർ മിഴിനീർ കണ്ടതിനാലോ....?
വാനമേ നീ രുധിര മഴ വർഷിച്ചതെന്തേ..?
പിതാവെന്നുരുവിട്ടൊരു നാരിയെ...
ആ കാമാധമൻ പിച്ചിക്കീറിയതിനാലോ?
ധാത്രി നീ കലി പൂണ്ട് കിടിലം കൊണ്ടതെന്തേ..?
സോദരനെന്നുരുവിട്ടൊരു സോദരിയെ...
ആ കാമാന്ധൻ കാമപൂർത്തി വരുത്തിയപ്പോഴോ?
സൌമന്യനാം മന്ദ മാരുതനേ...
നീ ക്രുദ്ധനായ കൊടുങ്കാറ്റായതെന്തേ?
പിതാവും, പുത്രനും നാരിയെ...
അന്യർക്ക് വില പേശി വിറ്റതിനാലോ?
ഹാ കഷ്ടമേ.... നാരിമാർ സ്വഗൃഹത്തിലും...
സുരക്ഷയില്ലാതാവുന്നുവോ?
നരാധമരെ നിൻ ദുഷ്ചെയ്തികളാൽ ..
നിർദ്ദോഷിയാം പുരുഷരെ ....
നാരിമാർ പരുഷമാം നോട്ടത്താല...
വൻറെ നെഞ്ചകം പിളർത്തീടുന്നു.
 ദിനേന  പുഞ്ചിരി തൂകി സ്വീകർക്കുമാ..
സോദരിമാരിന്ന്..
നരരെ കാൺകെ നരിയെ പാർത്ത..
മാൻപേട പോൽ മാളത്തിലൊളിക്കുന്നു.
കാമാന്ധരെ നീ വരുത്തിയ വിനയാൽ...
ഈ പൂരുഷർ നമ്രശിരസ്ക്കരായ്...
നടന്നു നീങ്ങുന്നു നാരിയെ പാർത്താൽ...
ലജ്ജയുണ്ടവർക്കിന്നു ചൊല്ലുവാൻ..
നാരിയോട് ഞാൻ മാന്യമാം...
പൌരുഷമുള്ളവനെന്ന്.
സോദരിമാരെ നിൻ നെഞ്ചിലെ...
തീയ്യടങ്ങില്ലൊരിക്കലും...
നിന്നോട് എൻ വർഗ്ഗം ചെയ്ത...
മഹാപരാധത്തിൽ ...
ഞാനുമൊരു നരനായ് നിന്നോടിരക്കുന്നു...
മാപ്പ്..... മാപ്പ്.......മാപ്പ്.













Abk Mandayi Kdr

Create your badge