Wednesday, October 12, 2011

വിദ്യാഭ്യാസം നേടിയിട്ടും നാം ഭയക്കുന്നതെന്തിനു? - ലേഖനം.



നാമിൽ പലരും  പത്താം തരവും, പ്ലസ് ടൂവും, ബിരുദവും നേടിയവരാണു, എന്നിരുന്നാലും പലരും നാട്ടിലെ ചില സർക്കാർ സ്ഥാപനങ്ങളിൽ എന്തെങ്കിലും അപേക്ഷകൾ സമർപ്പിക്കേണ്ടി വരുമ്പോൾ മറ്റുള്ളവരെ അഭയം പ്രാപിക്കുന്നത് കാണാം. ഈ അറിവില്ലായ്മയെ മുതലെടുക്കാൻ കുറേയാളുകൾ ഇത്തരം ആപ്പീസുകൾക്ക് മുൻപിൽ ഈ വിവരവും, വിദ്യാഭ്യാസമുള്ളവരെ സഹായിക്കാനെന്ന മട്ടിൽ അവരെ ചൂഷണം ചെയ്ത് പണം പിടുങ്ങുന്നു. ഒന്ന് മനസ്സിരുത്തിയാൽ ഈ അപേക്ഷ നിഷ്പ്രയാസം പൂരിപ്പിക്കാവുന്നതെയുള്ളു. നിത്യവും അതേ തൊഴിൽ ചെയ്യുന്നവരേക്കാൽ പത്ത് മിനിറ്റ് അധികം വേണ്ടി വന്നാലും ഈ വിദ്യാസമ്പന്നരെന്ന് പറയുന്നവർ അപേക്ഷകൾ എഴുതാനും പൂരിപ്പിക്കാനും ഈ ഇത്തിക്കണ്ണികളെ ആശ്രയിക്കുന്നത് കാണാം.
   ഈ കാര്യം എഴുതാനുള്ള പ്രേരണയുണ്ടായത്, കഴിഞ്ഞ ദിവസം എനിക്കുണ്ടായ അനുഭവമാണു. എനിക്ക് ഒരു കാറിൻറെ ഉടമസ്ഥാവകാശം ഭാര്യയുടെ പേരിലേക്ക് മാറ്റേണ്ടതുണ്ടായിരുന്നു. ഞാൻ അതിനായി പോകുന്നെന്ന് എൻറെ ഒരു സുഹൃത്തിനോട് യാദൃശ്ചികയാൽ പറയേണ്ടി വന്നപ്പോൾ സുഹൃത്തിൻറെ ഉപദേശം “ താനെന്തിനു അതിനു പോകണം താൻ പോയാൽ ഇന്നതു നടക്കില്ല പകരം ഏതെങ്കിലും ഡ്രൈവിംഗ് സ്കൂളിൽ കൊടുത്താൽ അവർ ശരിയാക്കി തരുമെന്ന്” ഞാൻ ചോദിച്ചു അപ്പോൾ ഞാൻ പഠിച്ചതെല്ലാം പുഴുങ്ങി തിന്നാനായിരുന്നോ, എത്ര താമസം വന്നാലും ഞാൻ തന്നെ അത് ശരിയാക്കും എന്നുറപ്പിച്ചു. അവിടെ ചെന്ന് നേരെ അവിടെയുള്ള ഉദ്ധ്യോഗസ്ഥനുമായി എൻറെ ആവശ്യം ഉന്നയിച്ചപ്പോൾ മാന്യനായ അദ്ദേഹം പറഞ്ഞു, വിവിധ നമ്പറുകളിൽ അറിയപ്പെടുന്ന അപേക്ഷ ഫോറാങ്ങൾ വാങ്ങി പൂരിപ്പിച്ച് നൽകാനും അപേക്ഷ വിൽക്കുന്ന സ്ഥലവും പറഞ്ഞു തന്നു, യഥാർത്ഥത്തിൽ ഈ അപേക്ഷകൾ നൽകേണ്ടത് അതാത് ആർ.ടി.ഓ ഓഫീസിൽ നിന്നാണെങ്കിലും നമ്മുടെ സർക്കാറിൻറെ കാര്യക്ഷമതയെ കുറിച്ചറിയാവുന്ന ഞാൻ അപേക്ഷ പുറമേ നിന്ന് വാങ്ങി വരുമ്പോൾ എൻറെ മറ്റൊരു പ്രവാസി സുഹൃത്ത് എന്നേക്കാൾ വിവരവും വിദ്യാഭ്യാസവുമുള്ള ഒരു ഡ്രൈവിംഗ് സ്കൂളുകാരനുമായി എൻറെ അതേ ആവശ്യത്തിനു തന്നെ സംസാരിക്കുന്നു. സ്കൂളുകാരൻ  അഞ്ഞൂറ് രൂപ നൽകിയാൽ ഒരാഴ്ചക്കകം ശരിയാക്കാമെന്ന് പറയുന്നതിനിടയിലാണു ഞാൻ ഫോറവുമായി ആർ.ടി.ഓ ഓഫീസിലേക്ക് വരുന്നത്. ഞാനും സുഹൃത്തുമായി സംസാരിക്കുമ്പോൾ സുഹൃത്ത് ഡ്രൈവിംഗ് സ്കൂളുകാരനോട് പറഞ്ഞ് താൻ അല്പം കഴിഞ്ഞ് അയാളുടെ സ്ഥാപനത്തിലെത്താമെന്ന്. ഞങ്ങൾ പരസ്പരം സുഖവിവരങ്ങൾ സംസാരിച്ചതിനു ശേഷം ഞാൻ അവിടെ എത്തിയ കാര്യം പറഞ്ഞു, സുഹൃത്ത് എന്നോട് ചോദിക്കുന്നു നമ്മൾ പൂരിപ്പിച്ചാൽ എന്തെങ്കിലും തെറ്റുകൾ വരില്ലേ? ഞാൻ പറഞ്ഞു ഡ്രൈവിംഗ് സ്കൂളുകാരും താനും അക്ഷരാഭ്യാസം നേടിയവർ സ്വയമായി ഇംഗ്ലീഷ് വായിക്കാനും അർത്ഥം മനസ്സിലാക്കാനും കഴിവുള്ളവർ നമ്മുടെ അരീവിനെ എന്തിനു അപമാനിക്കണം,, ഞാൻ അയാളെ പിന്തിരിപ്പിച്ചു വേണ്ട അപേക്ഷകൽ പൂരിപ്പിച്ച് നൂറ്റി എഴുപത്തി അഞ്ച് രൂപ കൊണ്ട് കാര്യം സാധിച്ചു. ഞാൻ സുഹൃത്തിനോട് ചോദിച്ചു തൻറെ വിദ്യാഭ്യാസത്തെ കുപ്പയിലെറിയാതെ തന്നെ മുന്നൂറ്റി ഇരുപത്തിയഞ്ച് രൂപ കീശയിലുമാക്കി പിരിയുമ്പോൾ കൂട്ടുകാരൻ പറയാൻ മറന്നില്ല, നിന്നെ കണ്ടില്ലായിരുന്നെങ്കിൽ ഈ ധൈര്യം എനിക്ക് ലഭിക്കില്ലായിരുന്നെന്ന്.
  ഇതൊരു ചെറിയ വിഷയമാണെങ്കിലും ഇത്തരം നൂലാമാലക്ക് നമ്മൾ തല കൊടുക്കേണ്ടെന്ന് കരുതി എത്രയോ വിദ്യാസമ്പന്നർ കീശ കാലിയാക്കുകയും പാവപ്പെട്ടവൻറെ കീശയെ ലക്ഷ്യമിട്ട് പറക്കുന്ന കഴുകന്മാർക്ക് പാതയൊരുക്കുകയും ചെയ്യുന്നു. ഇത്തരം ആളുകൽ ഉദ്ധ്യോഗസ്ഥന്മാരെ സ്വാധീനിച്ച് കുറേ അപേക്ഷകൾ ഒരുമിച്ച് ഒപ്പു വാങ്ങുമ്പോൾ സ്വന്തമായി അപേക്ഷകൾ സമർപ്പിക്കുന്ന അറിവുള്ളവരെ വിഡ്ഡികൾ കൂടി ആക്കുന്ന പ്രവാണതക്ക് മാറ്റു കൂട്ടുകയുമാണു നാം ചെയ്യുന്നത്. അതൊരിക്കലും അനുവദിക്കരുതെന്ന ഉപദേശം ഞാൻ സുഹൃത്തിനു നൽകാനും മറന്നില്ല.
 നമ്മുടെ കഴിവിനെ പ്രകടിപ്പിക്കുമ്പോഴാണു നമ്മൾ പരിചയ സമ്പന്നരാകുന്നത്. ഇതു വായിക്കുന്ന ഓരൊ സുഹൃത്തുക്കളും ഈ പ്രവർത്തി നടപ്പാക്കിയാൽ കുറേയെങ്കിലും കൈകൂലിയും, ചൂഷണം ചെയ്യുന്നവരേയും ഒരു പാഠം പഠിപ്പിക്കാൻ നമ്മുക്കാകും.



















Abk Mandayi Kdr

Create your badge