Sunday, February 6, 2011

അല്പം നബി ദിന ചിന്തകൾ

അന്ധകാരത്തിലും , അരാജകത്തിലും, മദ്യപാനത്താലും, വികലമായ, പെൺകുഞുങ്ങൾ പിറന്ന് വീണാൽ ജീവനോടെ കുഴിച്ചു മൂടുകയും ചെയ്തിരുന്ന ഒരു കാലഘട്ടമായ ആറാം നൂറ്റാണ്ടിൻറെ അന്ത്യത്തിൽ ഏകദേശം എ.ഡി 570 --- 571 ലാണു , സകല ലോകത്തിന്റെ സൃഷ്ടിക്കു കാരണഭൂതനും അന്ത്യ പ്രവാചകനുമായ (ഹാത്തിമുനബിയ്യ്) മുഹമ്മദ് (സ) മക്കയിലെ  പ്രബലമായ കുലമായ ഖുറൈശി കുടുംബത്തിൽ അബ്ദുല്ലയുടേയും ആമിനയുടേയും പുത്രനായി പിറന്ന് വീഴുന്നത്. അദ്ദേഹം പിറക്കുന്നതിനു മുൻപു തന്നെ പിതാവു നഷ്ടപ്പെട്ടിരുന്നു, അതിനാൽ പിതാവിൻറെ സഹോദരനായ അബൂത്വാലിബിൻറേയും, പിതാമഹനായ അബ്ദുൽ മുത്വലിബിൻറേയും  സം രക്ഷണയിൽ ആണു വളർന്നത്. അദ്ദേഹത്തിനു ഏകദേശം ആറ് വയസ്സാകുന്നതോടെ മാതാവും നഷ്ടപ്പെടുന്നു. അലീമ എന്ന സ്ത്രീയിൽ നിന്ന് മുലപ്പാൽ നുകർന്ന് ജീവിച്ചിരുന്ന അദ്ദേഹം വളരെ ചെറുപ്പത്തിലെ സത്യസന്ധൻ ( അൽ അമീൺ) എന്ന പേരു  തൻറെ ശത്രുക്കളിൽ നിന്ന് പോലും നേടിയിരുന്നു. ആടുകളെ മേയ്ച്ചു നടന്ന ചെറുപ്പകാലം, പിന്നെ, അറേബ്യക്കു പുറത്ത് മറ്റു കച്ചവട സംഘങ്ങളുമായി കച്ചവടം ചെയ്ത് കൊണ്ടിരിക്കെ, മക്കയിലെ പ്രബലമായ കുടുംബത്തിലെ ധനികയായ സ്ത്രീയായ ഖദീജ(റ) യുടെ കച്ചവട സാധനങ്ങൾ വില്പന നടത്തിയിരുന്ന യുവാവായ കാലഘട്ടം, പിന്നീട് ഖദീജ(റ) യുടെ പ്രിയ ഭർത്താവായ കാലം. നാല്പതുകളിൽ എത്തിയപ്പോഴാണു ഹിറാ ഗുഹയിൽ ധ്യാനത്തിലിരിക്കെ അദ്ദേഹത്തിനു പ്രവാചകത്വം ലഭിക്കുന്നതും അവിടെ നിന്നും സന്തത സഹചാരിയായ അബൂബക്കറിനൊപ്പം മതപ്രചരണം ആരംഭിക്കുന്നതും. അവിടം മുതലാണു എല്ലാവരാലും സ്നേഹിക്കപ്പെട്ടിരുന്ന ബഹുമാനിക്കപ്പെട്ടിരുന്ന അദ്ദേഹത്തിൻ സ്വന്തം സമൂഹത്തിൽ നിന്ന് തന്നെ ശത്രുതകൾ നേരിടേണ്ടി വന്നതും.                                                                                                                                                 അന്തവിശ്വാസികളും, കല്ലിനെ ദൈവമായി ആരാധിച്ചിരുന്നവരോടും, ആ ദൈവങ്ങളെ വിട്ട് യഥാർത്ഥ സ്രഷ്ടാവായ അല്ലാഹുവിനെ ആരാധിക്കാനും കല്ലുകൾക്കും , ലാത്ത, വുസ്സ പോലുള്ള ദൈവങ്ങൾക്ക് യാതൊരു കഴിവുമില്ലെന്നും, സർവ്വ ലോകങ്ങളേയും സൃഷ്ടിച്ച് പരിപാലിക്കുന്നവനെ മാത്രം ആരാധിക്കുകയും, ആ സ്രഷ്ടാവു നിയോഗിക്കപ്പെട്ട പ്രവാചകനായി തന്നെ വിശ്വസിക്കാനും പറഞതിനാൽ സമൂഹം തിരസ്ക്കരിക്കപ്പെട്ടിട്ടും , തൻറെ വിശ്വാസം വെടിഞു തിരിച്ചു വന്നാൽ സമൂഹത്തിൽ ഉന്നത സ്ഥാനീയനാക്കാമെന്ന വാഗ്ദാനങ്ങൾ നിരസിച്ച് കൊണ്ട്  തന്നെ സർവ്വശക്തൻ ഭരമേൽപ്പിച്ച കടമ നിർവ്വഹിച്ച മഹാനായിരുന്ന പ്രവാചകൻ. അടിച്ചമർത്തപ്പെട്ടവരുടേയും, അബലകളായ സ്ത്രീകളുടേയും, മദ്യവും മദിരാക്ഷിമായി ജീവിച്ചിരുന്ന സമൂഹത്തെ പുതിയ വെളിച്ചത്തിലേക്കു നയിക്കുകയായിരുന്നു.                                                                                                                 സ്വന്തം രക്തത്തിൽ പിറക്കുന്ന കുഞ് പെൺകുഞാനെന്നു കണ്ടാൽ ജീവനോടെ കുഴിച്ച് മുടുന്നവർ, സ്വന്തം സഹോദരി ഇസ്ലാം മതം ആശ്ലേഷിച്ചെന്നു കേട്ട് ക്രുദ്ധനായ് കൊന്ന് കളയുവാൻ വേണ്ടി ഉറയിൽ നിന്ന് വാളുമായി വീട്ടിലേക്കു ഓടിക്കയറിയ സഹോദരൻ ഉമ്മർ വിശുദ്ധ ഖുർ ആൻ വായിക്കുന്നത് കേട്ട് അതിലെ വാചകങ്ങളൊരിക്കലും മുഹമ്മദു പറയുന്നതല്ല ഇത് സർവ്വശക്തനായ അല്ലാഹുവിൻറേതു തന്നെയാണെന്ന് പറഞു ഇസ്ലാം സ്വീകരിക്കുകയും പിന്നീട് ലോകപ്രശസ്ത്നായ ഭരണാധികാരിയായ ഖലീഫ ഉമ്മറിനെ കുറിച്ച നമ്മുടെ രാഷ്ടപിതാവായ ഗാന്ധിജി പോലും പറഞില്ലേ, മഹാനായ ഉമ്മറിൻറെ ഭരണമാണു വേണ്ടതെന്നു, ആ ഉമ്മറിനെ ഊതിക്കാച്ചിയെടെത്ത മഹാനാണു അന്ത്യപ്രവാചകനായ മുഹമ്മദു നബി.(സ).  കാരുണ്യത്തിൻറെ മകുടോദഹരണം, മഹാൻ നടന്ന് പോകുന്ന പാതയിൽ കാത്ത് നിന്നു അദ്ദേഹത്തെ അധിക്ഷേപിക്കുകയും, അദ്ദേഹത്തിൻറെ മേനിയിലേക്കു തുപ്പുകയും ചെയ്തിരുന്ന ഒരു ജൂതപെൺക്കുട്ടി പതിവിനു വിരുദ്ധമായി വഴിയിൽ തന്നെ തുപ്പാൻ വരാതിരുന്നതിനു കാരണം തിരക്കി പെൺക്കുട്ടിയുടെ വീട്ടിൽ ചെന്നു ആ പെൺകുട്ടി അസുഖമായി കിടക്കുന്നത് കണ്ട പ്രവാചകൻ അവൾക്ക് വേണ്ടി പ്രാർത്ഥിച്ചത് കണ്ട് പെൺകുട്ടി ഇസ്ലാം മതം സ്വീകരിക്കുകയുണ്ടായി. ശത്രുക്കളെ പോലും നീതി പൂർവ്വം കണ്ടിരുന്നു പ്രവാചകൻ. അന്യമതത്തില്പെട്ടവരുടെ വിശ്വാസങ്ങളെ ഹനിക്കുന്ന വിധം ഒരു പെരുമാറ്റവും ഉണ്ടാകരുതെന്ന്  തൻറെ അനുയായികളെ പഠിപ്പിച്ച മതേതരവാദി , ഇന്നത്തെ സമൂഹം ആ വാക്കുകളെ ധിക്കരിക്കുന്നതു വേദനയോടെ കാണുകയാണു ഞാൻ.                     സ്ത്രീകൾക്കു സമൂഹത്തിൽ ഉന്നത സ്ഥാനം നൽകാൻ  കല്പിച്ച് അവരെ വിവാഹം ചെയ്യുകയാണെങ്കിൽ അവളുടെ പൂർണ്ണ സം രക്ഷണം പുരുഷനായിരിക്കണമെന്നും, അവൾ പുരുഷൻ സമ്മാനമായി അവനാൽ കഴിയുന്നതു കൊടുക്കണമെന്നും, അവളിൽ പിറക്കുന്ന കുഞുങ്ങളുടെ പരിപൂർണ്ണ ഉത്തരവാദിത്വം പുരുഷനായിരിക്കണമെന്നും നിഷ്ക്കർഷിച്ച്, ഇന്നോ, സ്ത്രീകളിൽ നിന്ന് തലക്ക് ചുമക്കാവുന്നത്ര സ്വർണ്ണവും, പണവും വാങ്ങി, അവളെകൊണ്ട് കഴിയാവുന്നത്ര അദ്ധ്വാനിപ്പിച്ച് ഭക്ഷിക്കുന്ന പുരുഷന്മാർ ഇതെല്ലാം ആ പുണ്യപ്രവാചകനിലുള്ള സ്നേഹം നഷ്ടപ്പെട്ടതിനാലാണു സംഭവിക്കുന്നതു. ഇന്നു സ്ത്രീകൾക്കു സ്വതന്ത്യ്രമായി പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ലോകത്ത് മക്കയൊഴികെ ഒരിടത്തും ഒരു സ്ത്രീക്കും രാത്രിയിൽ ഒന്നിറങ്ങി നടക്കാൻ കഴിയില്ലാത്ത അവസ്ഥ (ഇപ്പോൾ പകലു പോലും കഴിയില്ല) ഇത്തരം അവസ്ഥ സൃഷ്ടിക്കപ്പെട്ടത് മഹാനായ ആ പ്രവാചകൻറെ വാക്കുകളെ ധിക്കരിക്കുന്നതിനാലാണു.           നമ്മുടെ കേരളീയരേക്കാളും മുഴുക്കുടിയന്മാരായിരുന്ന ഒരു കാലമുണ്ടായിരുന്നു പ്രവാചകൻറെ കാലഘട്ടത്തിൽ അത്തരം മുഴുക്കുടിയന്മാരെ കുടിക്കാത്തവരാക്കി ലോകത്തിൻറെ വിമോചകനായ മുഹമ്മദു(സ). പലിശ നൽകുകയും വാങ്ങുകയും ചെയ്യുന്ന സമ്പ്രദായം പാടെ നിർത്തലാക്കി കൊണ്ട് സമൂഹത്തിൽ സാമ്പത്തിക ഭദ്രതയും, ചെറിയവനും വലിയവനും തമ്മിലുള്ള അകൽച്ച കുറച്ചു, എന്നാൽ ഇന്നോ അതിൽ നിന്നെല്ലാം വിഭിന്നമായി പലിശ കൊടിക്കുത്തി വാഴുന്നു. എന്തിനേറെ ഇസ്ലാമിക ബാങ്കിങ് വേണമെന്ന് ആശിച്ച് അതു തുടങ്ങുന്നവർക്കെതിരേയും കോടതിയിൽ കേസ് കൊടുക്കുന്ന സമൂഹമായി മാറി കഴിഞു.                                                                                                                                ലോകത്തിൽ വരാൻ പോകുന്നതും, കഴിഞു പോയതുമായ എല്ലാ കാര്യങ്ങളും നമ്മെ പഠിപ്പിച്ച പ്രവാചകൻ അദ്ദേഹത്തെ സ്നേഹപൂർവ്വം ആദരിച്ചാൽ (ആരാധിക്കുകയല്ല) അതു ഏറ്റവും വലിയ പാപമായി കാണുന്ന പുത്തൻ വാദികൾ, ആ മഹാനുഭാവൻ പിറന്ന പുണ്യമാസത്തെ ഓർത്താൽ അത് പാപമായി കാണുന്നവരോട് ചോദിക്കട്ടെ ഈ ലോകത്തിനു പുണ്യമായ് വന്ന , ലോകത്തിനു മാതൃകയായി വന്ന, തന്നെ ആരാധിക്കാതെ   ഏകനായ സൃഷ്ടാവിനെ ആരാധിക്കുക എന്ന് പഠിപ്പിച്ച ആ മഹാനെ അല്പം പുകഴ്ത്തി പാട്ട് പാടിയാൽ അദ്ദേഹത്തെ ആരാധിക്കലാകുമെന്ന് പറയുന്ന പുതുപുത്തൻ സമൂഹമേ നിങ്ങൾക്കു തെറ്റിയോ ? സ്വയം തീരുമാനിക്കുക.                   എല്ലാവർക്കും എൻറെ ഹൃദയം നിറഞ നബി ദിനാശംസകൾ.