Wednesday, June 29, 2011

ഇസ്റാഹ് - മിഹ്റാജ്.-- നാം എല്ലാവരും അറിയേണ്ട ഒരു കാര്യം - ലേഖനം.

ഓരോ മതങ്ങളിലും വിവിധങ്ങളായ അനേകം അറിഞ്ഞിരിക്കേണ്ടതും പരസ്പരം പങ്ക് വെക്കേണ്ടതുമായ ധാരാളം ചരിത്രങ്ങൾ ഉണ്ട്, അത് പരസ്പരം പങ്ക് വെക്കുമ്പോഴാണു മതങ്ങൾ തമ്മിലുള്ള അകലം കുറയുന്നത്, അതൊരിക്കലും ആരേയും പഠിപ്പിക്കരുതെന്നല്ല എല്ലാ മതങ്ങളും ഉത്ബോധിപ്പിക്കുന്നത്. അത്തരത്തിലുള്ള എല്ലാ മതങ്ങളുടേയും ചരിത്രങ്ങൾ നാം പരസ്പരം പങ്ക് വെക്കുമ്പോൾ നാം കൂടുതൽ അറിവുകൾ നേടുന്നു. എനിക്കറിയാവുന്നത് ഞാനും, മറ്റുള്ളവർ അവർക്ക് അറിയാവുന്ന വിവരങ്ങൾ പങ്കു വെക്കണമെന്നാണു എൻറെ പക്ഷം, എന്നാൽ, ഒരേ മതത്തിൽ തന്നെ ചില തർക്ക വിഷയങ്ങൾ ഉണ്ട് അത്തരം കാര്യങ്ങളെ കുറിച്ച് തർക്കിക്കുമ്പോഴാണു പ്രശ്നം ജനിക്കുന്നത്. 
ഞാൻ ഇവിടെ പ്രതിപാതിക്കുന്നത് മുസ്ലീം സമൂഹം വിശ്വസിക്കുന്ന പ്രവാചകൻറെ ഒരിടത്ത് നിന്ന് അനേകായിരം കാതം അകലെ ഉള്ള ഒരു സ്ഥലത്തേക്ക് യാത്രചെയ്യുകയും അവിടെ നിന്ന് ഏഴാകാശവും താണ്ടി സർവ്വ ചരാചരങ്ങളുടെ സൃഷ്ടി കർത്താവിനെ സന്ദർശ്ശിച്ച് ഒരൊറ്റ രാത്രി കൊണ്ട് നടന്ന ഒരു സംഭവമാണു അൽ ഇസ്റാഹ് - മിഹ്റാജ് എന്ന പേരിൽ അറിയപ്പെടുന്നതു.
“ചുറ്റുഭാഗം നാം അനുഗ്രഹം ചെയ്ത അൽ മസ്ജിദുൽ അഖസയിലേക്ക് പരിശുദ്ധ പള്ളിയിൽ നിന്ന് തൻറെ അടിമയെ നമ്മുടെ ദൃഷ്ടാന്തങ്ങളിൽ ചിലത് കാണിച്ച് കൊടുക്കുവാനായി രാത്രിയുടെ ചുരുക്കം സമയത്ത് സഞ്ചരിപ്പിച്ചവൻ എത്ര പരിശുദ്ധൻ. നിശ്ചയമായും അവൻ തന്നേയാണു എല്ലാം  കേൾക്കുന്നവനും കാണുന്നവനും. ( അൽ ഇസ്റാഹ് - 2).
  ഹിജറ വർഷാരംഭത്തിനു ഒരു വർഷം മുൻപ് അതായത് പ്രവാചകൻ മുഹമ്മദി (സ) നു പ്രവാചകത്തം ലഭിച്ച് പതിനൊന്നാം വർഷത്തിലെ ഒരു റജബ് മാസം ഇരുപത്തിയേഴാം രാവിലാണു ഇത് സംഭവിച്ചതെന്നും ഒരു വിഭാഗം പറയുന്നുണ്ടെങ്കിലും, കൃത്യമായ ദിവസം പറയാനാകില്ലെന്ന് മറ്റൊരു പക്ഷവും പറയുന്നുണ്ടെങ്കിലും സംഭവം രണ്ട് വിഭാഗവും അംഗീകരിക്കുന്നു. അബൂത്വാലിബിൻറെ പുത്രി ഹിന്ദിൻറെ (ഉമ്മുഹാനിഹ്) വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന പ്രവാചകനെ ജിബ്രീൽ (ഗബ്രയേൽ ) എന്ന മലാഖ വന്ന് വിളിച്ചുണർത്തി ഒരു നിശായാത്രക്ക് തയ്യാറാകാൻ ഉണർത്തുകയും ചെയ്തു. മലാഖയുടെ കൂടെ ഒരു അത്ഭുത മൃഗവുമുണ്ടായിരുന്നു. അതാണു പ്രവാചകൻ സഞ്ചരിക്കേണ്ട വാഹനം - ഇതിനെ ബുറാഖ് എന്ന പേരിൽ അറിയപ്പെടുന്നു. ഈ വാഹനത്തിൻറെ പുറത്ത് ജിബ്രീൽ എന്ന മാലാഖയുമൊത്ത് മക്കയിയിലെ മസ്ജിദുൽ ഹറാമിൽ നിന്ന് അങ്ങ് ദൂരെ പലസ്തീനിലെ ജറുസലേമിലുള്ള മസ്ജിദുൽ അഖ്സയെ ലക്ഷ്യമാക്കി യാത്രതിരിച്ചു. ഈ മസ്ജിദുൽ അഖ്സ മുസ്ലീങ്ങളും, കൃസ്ത്യാനികളും, ജൂതന്മാരും ഒരു പോലെ ബഹുമാനിക്കുകയും ആരാധന ചെയ്യുന്ന ഒരു മന്ദിരമാണെന്ന് കൂട്ടത്തിൽ ഓർമ്മിപ്പിക്കട്ടെ. ഈ മസ്ജിദിൽ വെച്ച് മുൻപ് കടന്ന് പോയ ഇബ്രാഹിം (അ) (അബ്രഹാം), മൂസ (അ) (മോശ), ഈസ (അ) യേശു . (അ = അലൈഹിസ്സലാം = അദ്ദേഹത്തിനു സർവ്വ ശക്തൻറെ രക്ഷയുണ്ടാകട്ടെയെന്നാണു അർത്ഥം - ഇവരുടെ പേരു കേൾക്കുമ്പോൾ മുസ്ലീം സമൂഹം ഒന്നടങ്കം ഇവർക്ക് വേണ്ടി സർവ്വ ശക്തനോട് പ്രാർത്ഥിക്കൽ ഓരോ മുസ്ലീമിൻറേയും കടമയായി കണക്കാക്കപ്പെടുന്നു.) എന്നീ പ്രവാചകന്മാർക്കൊപ്പം പ്രവാചകൻ മുഹമ്മദ് (സ) ഒരുമിച്ച് നിന്ന് നമസ്ക്കരിക്കുകയും ചെയ്യുന്നതിനേയാണു  ഇസ്റാഹ് എന്നു അറിയപ്പെടുന്നത്. 
  അതിനു ശേഷം നടന്ന സംഭവമാണു മിഹ്റാജ് എന്ന പേരിൽ അറിയപ്പെടുന്നത്.. അത് ഇങ്ങനെയാണു. നേരത്തെ വിവരിച്ച പോലെ മുൻപ് കടന്ന് പോയ പ്രവാചകർക്കൊപ്പം പ്രാർത്ഥന (നമസ്ക്കാരം ) നിർവ്വഹിച്ചതിനു ശേഷം പ്രവാചകനു (സ) ഒരു മസ്ജിദുൽ അഖ്സയിൽ തന്നെ ഒരു ഗോവണി പോലുള്ളത് കൊണ്ട് വരപ്പെടുകയും (ഈ ഗോവണി പോലുള്ളതിനെയാണു മിഹ്റാജ് എന്ന് പറയപ്പെടുന്നത്) അതിലൂടെയാണു പ്രവാചകൻ (സ) ആകാശത്തിലേക്ക് ആരോഹണം ചെയ്യുകയും അതിനു ശേഷം മറ്റു ആകാശങ്ങളിലേക്ക് പ്രവേശിക്കുകയും, അവിടെയുള്ള പൂർവ്വ പ്രവാചകന്മാർ, മാലാഖമാർ എന്നിവർ പ്രവാചകനെ ഹൃദ്യമായി സ്വീകരിക്കുകയും ചെയ്തു.
പ്രവാചകന്മാരൊരോരുത്തരും അന്ത്യപ്രവാചകനെ “പുണ്യാത്മാവായ പ്രവാചകാ... സച്ചരിതനായ സഹോദരാ....എന്നിങ്ങനെ അഭി സംബോധന ചെയ്യുകയും, എന്നാൽ, ഹസ്രത്ത് ഇബ്രാഹി (അ) മും, ആദി പിതാവായ ഹസ്രത്ത് ആദം (അ) യും ഇങ്ങനെ അഭിസംബോധന ചെയ്തു “ പുണ്യാത്മാവായ പ്രവാചകാ... സച്ചരിതനായ മകനേ “ എന്നായിരുന്നു. അനന്തരം സിറാത്തുൽ മുൻ തഹാ എന്ന സുഖശീതളമായ മരത്തിനരികെ എത്തി. അപ്പോൾ ഒരു പ്രഭാപൂരം അതിനെ വലയം ചെയ്തു. മാലാഖമാരേയും അപ്രകാരം ചെയ്യപ്പെട്ടു. സർവ്വ ശക്തൻറെ സൃഷ്ടികളിലാർക്കും ആ പ്രഭാപൂരത്തെ വർണ്ണിക്കാനാകാത്ത വിധമുള്ള പ്രഭയായിരുന്നത്. സർവ്വ ശക്തനുദ്ദേശിച്ചിരുന്നതെല്ലാം പ്രവാചകനെ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്തു.
      ദിവസവും അമ്പത് വഖ്ത്ത് (നേരം) നമസ്ക്കാരം നിർബ്ബന്ധമാക്കി നിശ്ചയിച്ചു, അവിടേന്ന് തിരികെ വരവേ പ്രവാചകൻ മൂസ(അ)യെ കണ്ടു. അപ്പോൾ അദ്ദേഹം പ്രവാചകനോട് ചോദിച്ചു “ താങ്കളുടെ അനുയായികൾക്ക് ഒരു ദിവസം അമ്പത് സമയം നമസ്ക്കരിക്കാൻ കഴിയുമെന്ന് താങ്കൾക്ക് പ്രതീക്ഷയുണ്ടോ? എനിക്ക് പൂർവ്വാനുഭവങ്ങളുണ്ട് ഇസ്രയേൽ സന്തതികളിൽ ഞാനതിനു പരമാവധി ശ്രമിച്ചതാണു, അതിനാൽ ഞാൻ പറയുന്നത് കേൾക്കൂ”  താങ്കൾ നാഥനിലേക്ക് മടങ്ങി അല്പം ഇളവനുവദിക്കാൻ അപേക്ഷിക്കൂ. എന്ന് മൂസ (അ) മുഹമ്മദു നബിയോട് പറഞ്ഞു. അനന്തരം പ്രവാചകൻ നാഥനെ സമീപിച്ചുണർത്തിച്ചതനുസരിച്ച് അമ്പത് എന്നത് നാല്പത്തി അഞ്ചായി കുറക്കുകയും ചെയ്തു. തിരികെ വന്ന പ്രവാചകനോട് വീണ്ടും കുറക്കുവാൻ അപേക്ഷിക്കാനുണർത്തിക്കൊണ്ട് തിരികെ അയച്ചു, ഇത് പലയാവർത്തി തുടർന്നു, അനന്തരം ഒരു ദിവസം അഞ്ചായി കുറക്കപ്പെടുകയും ഈ അഞ്ച് നേരത്തിനു അമ്പത് നേരം നമസ്ക്കരിക്കുന്നതിൻറെ പുണ്യവും കൽപ്പിക്കുകയും ചെയ്തു.
       തുടർന്ന് വിശ്വാസികൾ മരണാനന്തരം ആസ്വദിക്കാനിരിക്കുന്ന സ്വർഗ്ഗത്തിലേക്ക് പ്രവാചകൻ (സ) യെ മാലാഖ ജിബ്രീൽ ആനയിക്കുകയും അവിടത്തെ പ്രവിശാലമായ കസ്തൂരിമലകളും മറ്റും ഉൾക്കൊള്ളുന്ന ആരാമം കാണിച്ച് കൊടുക്കുകയും ചെയ്തു. ഈ വിവരണങ്ങൾ പല പ്രവാചകന്മാരും വിവിധ രൂപങ്ങളിൽ ഗ്രഹ്ദങ്ങളിൽ വിവരിച്ചു കാണാം. 
ആദ്യകാല നബി ചരിത്ര രചയിതാക്കൾ താഴെ പറയുന്ന വിധം വിവരിച്ചതായി കാണാം.
മിഹ്റാജ് രാവിൽ പ്രവാചകനു കാണാനിടയായ ഭയാനകമായ ചില സംഭവങ്ങളിങ്ങനെ:-
ഒന്നാം ആകാശയാത്രക്കിടയിൽ പ്രവാചകൻ (സ) കാണാനിടയായ ചില സംഭവങ്ങൾ; പ്രവാചകൻ (സ) യാത്രക്കിടെ ഒരു കൂട്ടം ആളുകളെ കാണാനിടയായി , അവർ കൃഷി ഇറക്കുന്ന അന്ന് തന്നെ അതിൻറെ വിളവെടുപ്പും നടത്തുന്നു. വിളവെടുപ്പ് കഴിഞ്ഞ ഉടനെ കൃഷി പൂർവ്വരൂപത്തിൽ രൂപാന്തരപ്പെടുന്നു. പ്രവാചകൻ മാലാഖയൊട് ചോദിച്ചു എന്താണിതിന്നർത്ഥം . മാലാഖ പറഞ്ഞ് , ഇത് നാഥൻറെ മാർഗ്ഗത്തിൽ യുദ്ധം ചെയ്തവരാണു.
  വീണ്ടും യാത്ര തുടർന്നു. അപ്പോൾ കണ്ടത് ഒരു കൂട്ടം ആളുകൾ പാറകഷ്ണങ്ങൾ കൊണ്ട് ഇടിച്ച് ചതക്കപ്പെട്ടുകൊണ്ടിരിക്കുന്നു, ഓരോ പ്രാവശ്യം തല പിളരുമ്പോഴും അത് പഴയ പടി ആയിക്കൊണ്ടിരിക്കുന്നു. പ്രവാചകൻ (സ) മാലാഖയോട് ചോദിച്ചു ജിബ്രീൽ ഇതെന്താണു, അദ്ദേഹം പറഞ്ഞു, നിർബന്ധമാക്കിയ നമസ്ക്കാരം ചെയ്യാതെ അഹങ്കരിച്ച് നടക്കുന്നവരാണവർ.
വീണ്ടും യാത്ര തുടർന്നു. അനന്തരം മറ്റൊരു കാഴ്ച കാണുന്നു. അവർ കന്നുകാലികളെ പോലെ നരകത്തിലെ ചുടുകട്ടകളും മ്ലേച്ച വസ്തുക്കളും തിന്നുന്നു. പ്രവാചകൻ (സ) മാലാഖയൊട് ചോദിച്ച് ഇതെന്താണു,? അദ്ദേഹം പറഞ്ഞു. ഇവർ ഭൂമിയിൽ ധാരാളം സമ്പാദിച്ചു കൂട്ടി നിർബ്ബന്ധ ദാനം നൽകാത്തവരാണിവർ.
വീണ്ടും യാത്ര തുടരുന്നു, ഒരു കൂട്ടം ആളുകളെ കാണുന്നു അവർക്ക് മുൻപിൽ നല്ല മാംസം ഇരിക്കുന്നെങ്കിലും അവർ കഴിക്കുന്നത് ചീഞ്ഞളിഞ്ഞ് ദുർഗന്തം വമിക്കുന്ന മാംസമാണു. അതിനെ കുറിച്ച് മാലാഖ ഇങ്ങനെ വിവരിച്ചു, ഇവർ അങ്ങയുടെ സമുദായത്തിൽപ്പെട്ടവരാണീ സ്ത്രീകളും പുരുഷന്മാരും ഇവർക്ക് സ്വന്തം ഭാര്യമാർ ഉണ്ടായിട്ടും, അന്യസ്ത്രീകളുമായും, സ്വവർഗ്ഗത്തിൽ പെട്ടവരുമായി ശയിച്ചവരാണിവർ.
വീണ്ടും യാത്ര തുടർന്നു: അവിടെ കണ്ടത് ഒട്ടകത്തെ പോലെ ചുണ്ടുകളുള്ള ഒരു കൂട്ടം ജനങ്ങളെ അവർ ചുട്ടുപഴുത്ത ദൃഢമായ കനൽക്കട്ടകൾ വായിലേക്കിടുകയും അത് മലദ്വാരത്തിലൂടെ പുറത്തേക്ക് വരുന്നതായുമാണു, അതിനെ കുറിച്ച് മാലാഖ ഇങ്ങനെ വിവിരിച്ചു. ഇവർ അനാഥരുടെ മുതൽ ഭക്ഷിച്ചവരാണു. 
അടുത്തിടത്ത് വലിയ വയറുകളോട് കൂടിയവരെ കണ്ടു, അവർ ഫറോവയുടെ കൂടെ നിന്നവരാണു.
അടുത്തിടത്ത് നരകത്തെ കണ്ട ഉടനെ വിറളി പിടിച്ചോടുന്ന ഒട്ടകം കണക്കെ കുടവയറന്മാരായവരെ കിടന്നിടത്ത് നിന്നു അനങ്ങാൻ പോലും കഴിയാത്ത വിധം ചവിട്ടിക്കൊണ്ടിരിക്കുന്നു.
അവരെ പറ്റി മാലാഖ വിവരിച്ചു.ഇവർ പലിശ വാങ്ങി കഴിക്കുന്നവരാണു.
പിന്നെ കണ്ടത് ഒരു കൂട്ടം സ്ത്രീകളെയാണു, അവർ സ്വന്തം സ്തങ്ങളിൽ കെട്ടി തൂക്കപ്പെട്ടിരിക്കുന്നു. ഇവരെ കുറിച്ച് മാലാഖ വിവരിച്ചഹ്റ്റിങ്ങനെയാണു. സ്വന്തം ഭർത്താവിൽ നിന്നെല്ലാതെ ജനിച്ച കുഞ്ഞുങ്ങളെ സ്വഭർത്താവിൽ പിതൃത്വം ആരോപിച്ചവരാണിവർ.
പിന്നീട് സുന്ദരിയായ ഒരു കന്യകയെ കണ്ടു, അതാരെന്ന് ചോദിച്ചപ്പോൾ ; അവൾ മൊഴിഞ്ഞ് ഞാൻ സൈദ് ബിൻ ഹാരിസയുടേതാണു. ഈ കാര്യം പ്രവാചകൻ സൈദ് ബിൻ ഹാരിസയെ അറിയിക്കുകയും ചെയ്തതായി രേഖകൾ പറയുന്നു.
ഇത്തരം ഒട്ടേറെ കാഴ്ചകൾ കണ്ട് തിരികേ ഭൂമിയിലേക്ക് അവരോഹണം ചെയ്ത് തിരികെ മസ്ജിദുൽ അഖസയിൽ വന്ന് വീണ്ടും മസ്ജിദുൽ ഹറാമിൽ  ഒറ്റ രാത്രിയിൽ തന്നെ എത്തിചേർന്നതിനേയാണു ഇസ്റാഹ് മിഹ്റാജ് എന്ന പേരിൽ അറിയപ്പെറ്റുന്നത്. ഈ ദിനത്തിൽ ഒരു കൂട്ടം വിശ്വാസികൾ വ്രതം അനുഷ്ടിച്ച് സർവ്വശക്തനു തങ്ങളുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുകയും ഐഖ്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു, എന്നാൽ, ഈ ദിനം വ്യക്തതയില്ലാത്തതിന്നാൽ ഒരു കൂട്ടർ ഈ സംഭവം വിശ്വസിക്കുന്നെങ്കിലും, മറ്റു പ്രത്യേക പ്രാർത്ഥനകളൊന്നും നടത്തപ്പെടുന്നില്ല. ഇസ്റാഹ് മിഹ്റാജിനെ കുറിച്ച് ഞാൻ എൻറെ പരിമിതമായ അറിവുകൾ നിങ്ങൾക്കായി സമർപ്പിക്കുന്നു. ഇത് പോലെ നല്ല നല്ല അറിവുകൾ നിങ്ങളും പങ്ക് വെക്കുമെന്ന് കരുതുന്നു.
 





Abk Mandayi Kdr

Create your badge

2 comments:

kaattu kurinji said...

a very good and informative article ikka..thanks for sharing this..

Pathfinder (A.B.K. Mandayi) said...

നന്ദി കാട്ടുകുറിഞ്ഞി...