Saturday, May 21, 2011

പണ്ടിൻറെ മഹാത്മ്യം - ചില ഓർമ്മകൾ

ചില നേരങ്ങളിൽ ജോലി തിരക്കെല്ലാം കഴിഞ്ഞ് ഒരല്പം വിശ്രമ വേളയിൽ പഴയ കാലങ്ങളിലേക്ക് എത്തി നോക്കൽ എൻറെ ഒരു നേരമ്പോക്കാണു, അക്കൂട്ടത്തിൽ ഞാൻ എൻറെ ചെറുപ്പകാലങ്ങളിൽ നമ്മുടെ അമ്മമാർ/ഉമ്മമാർ ചെയ്തിരുന്ന മഹത് കർമ്മങ്ങളെ കുറിച്ചോർത്ത് പോയത്, ഇന്നത് കാലത്തിൻറെ കുത്തൊഴുക്കിലും, മനുഷ്യർ സ്ഥിരം പാടുന്ന സമയമില്ലായെന്ന പല്ലവിയും.
   അന്നെല്ലാം എൻറെ ഉമ്മ (എൻറെ മാത്രമല്ല പലരുടേയും ഉമ്മമാർ/അമ്മമാർ) ചോറുണ്ടാക്കാൻ തയ്യാറെടുക്കുമ്പോൾ ആദ്യം അരിയെടുത്ത് പാറ്റുകയും (ചിലയിടങ്ങളിൽ ചേറ്റുക എന്നാണു പറയുക) അതിനു ശേഷം അതിനെ മുളം കുറ്റിയാൽ നിർമ്മിതമായ നാഴിയും ഉപയോഗിച്ചാണു അളന്നിരുന്നതു, അങ്ങിനെ വീട്ടിലെ അംഗങ്ങൾക്കുള്ളതു അളന്നതിനു ശേഷം കുറച്ച് കൂടുതൽ അളന്നിടുകയും അതിനു ശേഷം ഒരു നിശ്ചിത അളവു അരി പ്രത്യേകം തയ്യാറാക്കിയ ഒരു പാത്രത്തിലേക്കു മാറ്റുകയും ചെയ്യാറുണ്ടായിരുന്നു. അങ്ങിനെ മാറ്റപ്പെടുന്ന ഭക്ഷ്യസാധനം കൂടുതലും അരിയായിരുന്നത് എല്ലാ വെള്ളിയാഴ്ചകളിലും ഭിക്ഷക്കായി വരുന്ന പാവങ്ങൾ കൊടുക്കുമായിരുന്നു, അക്കാലത്ത് അതിനായി തന്നെ ചില ആളുകൾ എൻറെ വീട്ടിൽ വരുന്നതു ഞാനോർക്കുന്നു. ഇതിനും പുറമേ, എല്ലാ വെള്ളിയാഴ്ചകളിലും നാലോ, അഞ്ചോ അനാഥ കുട്ടികളെ അതിരാവിലെ വീട്ടിൽ വരുത്തുകയും അവരെ എണ്ണ തേപ്പിച്ച് എൻറെ ഉമ്മ തന്നെ വൃത്തിയായി കുളിപ്പിക്കുകയും, അതിനു ശേഷം അവർക്ക് മതിയാകുന്നതു വരേയ്ക്കും ഭക്ഷണം നൽകുകയും, അവരുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഒരു നിശ്ചിത തുകയും കൊടുക്കുമായിരുന്നു. അന്നവരെ കുളിപ്പിക്കുമ്പോൾ ഞാൻ വളരെ ചെറുപ്പമായിരുന്നപ്പോൽ പലപ്പോഴും ഞാൻ ഉമ്മാനോട് ചോദിക്കുമായിരുന്നു എന്തിനാ അവരെ എണ്ണ തേപ്പിക്കുന്നതെന്നും, കുളിപ്പിക്കുന്നതെന്നും സത്യത്തിൽ അന്ന് അതിൻറെ പൊരുൾ ശരിക്കും മനസ്സിലായില്ലെങ്കിലും മതപഠന ക്ലാസ്സുകളിൽ നിന്ന് ഞാൻ അതിൻറെ മാഹാത്മ്യം പിന്നീട് മനസ്സിലാക്കി, അന്ന് ഉമ്മ പറഞ്ഞതനുസരിച്ച് ഞാൻ മനസ്സിലാക്കിയതു ഈ കുട്ടികൾ മിസ്ക്കീങ്ങൾ/യത്തീം കുട്ടികളെന്നുമാണു. ഞാൻ ധരിച്ച വിധം മിസ്ക്കീൻ എന്നാൽ അമ്മമാരില്ലാത്തവരും, യത്തീം എന്നാൽ അച്ഛനുമമ്മയുമില്ലാത്ത അനാഥ കുട്ടികളെന്നുമാണു. എന്നാൽ, ഈ മിസ്ക്കീൻ എന്നതിനു പരിപൂർണ്ണ അർത്ഥം ജീവിക്കാൻ കഷ്ടതയനുഭവിക്കുന്നവും ആ ഗണത്തിൽ പെടുമെന്നതു പിന്നീടാണു മനസ്സിലാക്കിയത്. ഇങ്ങനെ ഉമ്മ ചെയ്യുന്ന പ്രവൃത്തി ഒരു നിശ്ചിത കാലയളവു വരേക്കും ഉണ്ടായിരുന്നു, ആ കുട്ടികൾ വളർന്നാൽ പകരമായി വീണ്ടും ചെറിയ കുട്ടികളെ തേടി കണ്ട് പിടിച്ച് ഈ സത്പ്രവർത്തി ചെയ്യുമായിരുന്നു. അതു പോലെ, വീട്ടിൽ ഒരു പശു പ്രസവിച്ചാൽ പോലും ഒരു നിശ്ചിത അളവു പാൽ ഇത്തരം അനാഥർക്ക് കൊടുക്കുന്നത് കാണാമായിരുന്നു. എന്നാൽ, നിർഭാഗ്യകരമെന്ന് തന്നെ പറയട്ടെ പുതു തലമുറയിലെ പെൺക്കുട്ടികൾ/ അമ്മമാർ അത്തരം ഒരു നല്ല പ്രവൃത്തിയും ചെയ്തു കാണാറില്ല. അവർ ഭിക്ഷ കൊടുക്കില്ലെന്നല്ല ഇതിനു വ്യഗം അവർ പഴയ കാലത്തെ പോലെ നാഴിയോ, ഭക്ഷണ സാധനങ്ങൾ എടുത്തതിനു ശേഷം അതിൽ നിന്ന് മാറ്റി വെക്കുന്ന ശീലത്തിനു പകരം, ഭിക്ഷാടകൻ വരുമ്പോൾ ഉടനെ അവിടെ കടയിൽ നിന്ന് വാങ്ങിയതിൽ നിന്ന് നേറിട്ടെടുക്കുകയാണു പതിവു. തന്നെയുമല്ല ഒരു വീടുകളിലും അനാഥക്കുട്ടികളെ എണ്ണ തേപ്പിച്ച് കുളിപ്പിക്കുകയോ അവരെ ഊട്ടുകയോ ചെയ്യുന്നതു കാണാറില്ല. പകരം അനാഥശാലകൾക്ക് പണമായി നൽകുകയാണു പതിവു. എന്നാൽ, പഴമക്കാർ ചെയ്ത ആ നല്ല പ്രവർത്തികൾ കൊച്ച് കുട്ടികൾ കാണുമ്പോൾ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള പ്രചോദനം ലഭിക്കുന്നതു ഇന്നത്തെ കുട്ടികൾക്ക് ലഭിക്കുന്നില്ല. സത്യത്തിൽ ഇന്നത്തെ സമൂഹത്തിൻറെ ഒരു മൂല്യച്യുതി തന്നെയല്ലേ. എന്തായാലും ഞാൻ ആ പഴയ കാലത്തെ തന്നെ ഇഷ്ടപ്പെടുന്നു. എൻറെ മാതാവു നൽകിയ ആ മഹത്തായ സമ്പ്രദായത്തിൻറെ ഒരംശം എന്നിലും കുടികൊള്ളുന്നതിനാലാകാം ഇങ്ങനെയൊരു എഴുത്തിനു തന്നെ എന്നെ പ്രേരിപ്പിച്ചതു.

4 comments:

Harish Thachody said...

വളരെ നന്നായി എഴുതിയിരിക്കുന്നു...........അഭിനന്ദനങ്ങള്‍

Harish Thachody said...

വളരെ നന്നായി എഴുതിയിരിക്കുന്നു...........അഭിനന്ദനങ്ങള്‍

Harish Thachody said...

വളരെ നന്നായി എഴുതിയിരിക്കുന്നു...........അഭിനന്ദനങ്ങള്‍

Pathfinder (A.B.K. Mandayi) said...

അഭിപ്രായങ്ങൾ നന്ദി, തുടർന്നും വായിക്കാനെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഹരീഷ്.