Friday, February 25, 2011

അറബ് സമൂഹത്തെ അറിയാതെ പോയ കമൽ.

ഏതാനും ദിവസങ്ങളായി കേരളത്തിലും, അറബ് രാജ്യങ്ങളിലെ പ്രവാസികൾക്കിടയിലും ഏറെ ചർച്ച ചെയ്തു വരുന്ന വിഷയമാണെല്ലോ പത്രപ്രവർത്തകനും, സൌദിയിലെ പ്രവാസിമലയാളിയുമായ കെ.യു. ഇക്ബാൽ എഴുതിയ ഗദ്ദാമയെന്ന കഥയെ കമൽ തിരക്കഥയെഴുതി സം‍വിധാനം ചെയ്ത് സിനിമയാക്കിയ ഗദ്ദാമയെന്ന ചലചിത്രം .
 പേരെഴുതുന്നതിൽ തെറ്റു പറ്റിയപോലെ തന്നെ സിനിമയും ഏറെ തെറ്റിദ്ധാരണകൾക്ക് വിധേയമാണെന്നാണു ചലചിത്രം പറയുന്നതു തന്നെ. യഥാർത്ഥിൽ ഗദ്ദാമ എന്നതു ഒരു തെറ്റായ വാക്കാണു. ഇത് ഒരു അറബി വാക്കായാണു കമൽ ഉദ്ദേശിച്ചതെങ്കിൽ അത് ഹദ്ദാമ ( ഹിദ്മ ചെയ്യുന്നവൻ/വൾ ആരൊ അവർ = സേവനം ചെയ്യുന്നവൻ/വൾ ആരോ അവർ)യാണു അതു വീട്ടിൽ ജോലി ചെയ്യുന്നവരായാലും ആപ്പീസിൽ പണിയെടുക്കുന്നവരായാലും അവർ സേവകരാണു അഥവാ ഹദ്ദാമികളാണു. ഇതിനെയാണു ഗദ്ദാമ എന്ന പേരിൽ കമൽ വിളിക്കുന്നതു . നമ്മുടെ നാട്ടിൽ മുസ്ലീം സമുദായങ്ങൾക്കിടയിൽ പലരും രണ്ട് ആളുകൾ ഒരുമിച്ച് നടക്കുന്നത് കാണുമ്പോൾ അതിൽ ഒരാൾ നേതാവായിരിക്കാം കൂടെ നടക്കുന്നയാളിനെ ഗദ്ദാമിയെന്നു വിളിക്കാറുണ്ട് അവരെല്ലാം ഇതൊരു അറബി വാക്കാണെന്ന് അറിഞുകൊണ്ടല്ല പറയുന്നതു, ഇനി അറബാണെങ്കിലും ഉച്ചാരണം ശരിയായി പറയാത്തവരാണു ഗദ്ദാമികൾ എന്ന് വിളിക്കുക. എന്തായാലും കമലിനെ പോലുള്ള ഒരു സം‍വിധായകനു ഇങ്ങിനെ ഒരു തെറ്റു പറ്റാൻ പാടില്ലായിരുന്നു. തന്നെയുമല്ല പതിറ്റാണ്ടുകളോളമായി പ്രവാസിയായ കഥാകാരൻ സൌദിയിലാണു അയാൾക്കു അറബികളെ കുറിച്ച് എത്രത്തോളം വിവരമുണ്ടായിരുന്നെന്ന് ഇതിൽ നിന്നൂഹിക്കാവുന്നതേയുള്ളൂ.
 പേരെന്തുമാകട്ടെ ചലചിത്രത്തിലുട നീളം അറബി നാടുകളിൽ വീട്ടുവേല ചെയ്ത് കഷ്ടപ്പെടുന്ന ധാരാളം ഹദ്ദാമമാരുണ്ട് അവരെ കുറിച്ചും അവർ അനുഭവിക്കുന്ന വിഷമങ്ങളെ കുറിച്ചുമാണു ശരിക്കും പറയേണ്ടിയിരുന്നതെങ്കിലും പറഞതു അറബി സമൂഹത്തെ ഒന്നടങ്കം താറടിക്കുന്ന രൂപത്തിലായിരുന്നു.
കഥയിൽ പറയുന്ന പോലുള്ള വിരലിലെണ്ണാവുന്ന സംഭവങ്ങൾ അറബ് നാടുകളിലുണ്ടെന്നതു മറക്കാതെ തന്നെ പറയട്ടെ ഇതേ രീതിയിലെ സംഭവങ്ങൾ ആയിരക്കണക്കിനു മറ്റു രാജ്യങ്ങളിലും, എന്തിനു നമ്മുടെ നാട്ടിലുമേറെയുണ്ട്. എന്നാൽ, അറബ് സമൂഹം മൊത്തത്തിൽ  ഇത്തരത്തിലാണെന്ന് പ്രേക്ഷരെ കാണിക്കാൻ നിർബ്ന്ധിക്കുന്ന പോലെ ചിത്രത്തിൽ കാണിക്കുന്നു. സത്യത്തിൽ അറബികളിൽ ഭൂരിഭാഗവും സാംസ്ക്കാരികമായ് അത്യുന്നത സ്ഥാനത്താണെന്ന് അവരുമായി രണ്ട് പതിറ്റാണ്ടിലേറെ സഹകരിക്കാൻ കഴിഞിട്ടുള്ള എനിക്ക് പറയാൻ കഴിയും. ആതിഥേയത്തത്തിൽ അവരെ മറികടക്കാൻ മറ്റാർക്കെങ്കിലുമാകുമോയെന്ന് പോലും പറയേണ്ടിയിരിക്കുന്നു. അത് അനുഭവിച്ചറിഞ അനേകായിരം പ്രവാസികൾ നമ്മുക്കിടയിലുണ്ട്. പ്രവാസികളിൽ പലരും അതു അനുകരിക്കാറുമുണ്ട്. അത് കൊണ്ട് തന്നെയാണു നാട്ടിൽ വളരെ മോശമായി (സംസ്ക്കാര ശൂന്യരായി) നടന്നിരുന്നവർ വിദേശത്ത് വന്ന് നാട്ടിലെത്തുമ്പോൾ നാട്ടുകാർ പോലും അതിശയിക്കുന്നത് ഇവനെങ്ങിനെ ഇത്രയും നല്ല സ്വഭാവ ഗുണമുള്ളവനായെന്നു. ഇതെല്ലാം കാണിക്കുന്നതു അറബ് സമൂഹത്തിൻറെ സംസ്ക്കാരത്തിൻറെ ഗുണത്തിൻറെ  പരിണത ഫലമാണു. അത്തരം അറബികളേയാണു വെറും പെൺ വെറിയന്മാരും, ക്രൂരന്മാരുമായി കമൽ ചിത്രീകരിച്ചതു. അറബ് പോലീസുകാരാരും കളവു, വ്യഭിചാരം, മയക്കുമരുന്നു, കൊലപാതകം എന്നിവയെല്ലാത്ത ഒരു കേസിലും ഒരാളേയും മർദ്ദിച്ചതായി കാണാൻ കഴിയില്ല. എന്നാൽ നമ്മുടെ നാട്ടിൽ സംസ്ക്കാരത്തിൻറെ ഉത്തുംഗരെന്ന് പറയുന്നവർ ഒരു വാഹനാപകടം ഉണ്ടായ ഉടനെ കാര്യം പോലും തിരക്കാതെ ആദ്യം വണ്ടിയോടിക്കുന്നവനെ മർദ്ദിച്ചവശരാക്കുന്നതു ഈ സംസ്ക്കാരമുള്ളവരാണോ അറബ് സംസ്ക്കാരത്തെ കുറ്റം പറയുന്നതു.                                                                                                                    ഇനി ചിത്രത്തിൽ പറയുന്ന അറബികളെ പോലെ ഉള്ളവർ ഇല്ലെന്ന് പറയുന്നില്ല, അത്തരം സ്വഭാവക്കാർ എല്ലാ നാടുകളിലുമുണ്ട്. തന്നെയുമല്ല ഇങ്ങിനെ അറബികളെ സംസ്ക്കാര ശൂന്യരാക്കി തീർക്കുന്നവരിൽ മുൻ പന്തിയിൽ നമ്മുടെ ഇന്ത്യക്കാരിൽ കൂടുതലും മലയാളികൾ വലിയ പങ്കു വഹിച്ചിട്ടുണ്ട്, തൻറെ താൽക്കാലിക കാര്യ സാധ്യത്തിനായി സംസ്ക്കാരത്തിൽ ഉന്നതീയരായ അറബികളെ മദ്യവും, പെണ്ണും നൽകി പ്രലോഭിപ്പിച്ച് അവരെ ചീത്തയാക്കുന്നതിൽ നമ്മുക്ക് തന്നെയാണു തെറ്റു പറ്റിയതു അതിനെ കുറിച്ചെന്ത് കൊണ്ട് കമൽ ഒരു ചലചിത്രം സം‍വിധാനം ചെയ്തു കൂടാ? കമലും കൂട്ടരും ഒരു പക്ഷേ കണ്ടിട്ടുള്ള അറബികളിൽ പലരും പാശ്ചാത്ത്യ സംസ്ക്കാരത്തിൽ അലിഞു ചേർന്ന അറബികളെയായിരിക്കും, നല്ല സ്വഭാവഗുണമുള്ളവരെ കാണണമെങ്കിൽ ഗ്രാമങ്ങളിലേക്കിറങ്ങി ചെല്ലണം. അവരിൽ ഭൂരിഭാഗവും വളരെ മാന്യന്മാരും, കാരുണ്യമുള്ളവരും നമ്മുടെ ഇന്ത്യൻ പ്രത്യേകിച്ച് മലയാളി സമൂഹത്തെ അളവറ്റ് വിശ്വസിക്കുന്നവരും സ്നേഹിക്കുന്നവരുമാണു. അതിൻറെ തെളിവാണെല്ലോ നമ്മുടെ നാടിൻറെ പുരോഗതിക്കു മാറ്റു കൂട്ടുന്ന നിലയിൽ കേരളത്തിൻറെ സമ്പത്ത് ഘടന അത്യുംഗത്തിലെത്തി നിൽക്കുന്നതു. ഇതൊന്നും കാണാതെ കേവലം ചില അറബികളുടെ പ്രവർത്തികൾ പർവ്വതീകരിച്ച് കാണിച്ച് ഒരു ചലചിത്രം പുറത്തിറക്കിയപ്പോൾ അറബ് നാടിനെ കുറിച്ചു അവരുടെ സാംസ്ക്കാരിക തനിമയും അറിയാത്തവരുടെ കയ്യടി വാങ്ങാനാണെങ്കിൽ കമലിനു തെറ്റിപ്പോയി... ഈ അറബികളുടെ കാശ് കൊണ്ടാണു അവർ സിനിമാശാലയിൽ വന്ന് നിങ്ങളുടെ ചിത്രം കണ്ട് വിജയിപ്പിക്കുന്നതു.             ഇതിനെല്ലാം പുറമേ മലയാള സിനിമയെ സ്നേഹിക്കുന്ന സ്ഥിരമായി മലയാള സിനിമകൾ കാണുന്ന മലയാളം നന്നായി അറിയാവുന്ന അനേകം അറബികളെ എനിക്കു നേരിട്ടറിയാം ഇവരെല്ലാം ഇത്തരം ചിത്രങ്ങൾ കണ്ടാൽ നാം മലയാളിലുള്ള മതിപ്പു കുറയാനിടയായേക്കാം. അത് ആർക്കും ഉണ്ടാകുന്ന വികാരവുമാണു അതു കൊണ്ടാണെല്ലോ മലയാളികൾ ഒരു അറബിയെ പറ്റിച്ച് ഓടി പോകുമ്പോൾ മലയാളി സമൂഹം മൊത്തം വിഷമിക്കുന്നതു.   ഒരു കഥ എന്ന നിലക്കു കുറച്ച് പേരെ അറബികളെ കുറ്റക്കാരായി കാണുകയും എന്നാൽ നല്ലവരെ കുറിച്ച് ചില ഭാഗങ്ങൾ കാണിക്കുകയും ചെയ്തിരുന്നെങ്കിൽ ഇങ്ങിനെ ഒരു പഴി കമൽ കേൾക്കുമായിരുന്നില്ല. പകരം ഒരു അശ്വതിയെന്ന കഥാപാത്രത്തിൽ മാത്രം കഥ പറഞതാണു തെറ്റിപോകാൻ കാരണം. ഇടക്കു കഥക്കു അല്പം കൊഴുപ്പു കൂട്ടാൻ ശരീഅത്ത് നിയമങ്ങളേയും കൂട്ടു പിടിക്കുന്നു, അവിടേയും ഒരു സമുദായത്തെ അകാരണമായി താറടിച്ച് കാണിക്കാനായി കമൽ ശ്രമിച്ചിട്ടുണ്ട്. ഇത്തരം ഒരു അശ്വതിയെ കുറിച്ച് പറയുമ്പോൾ തന്നെ അനേകായിരം അശ്വതിമാർ തൻറെ പറക്കമുറ്റാത്ത മക്കളെ, മാറാ രോഗിയായ ഭർത്താവിനെ സം രക്ഷിക്കാനായി അറബികളുടെ വീടുകളിൽ ഹദ്ദാമ മാരായി വളരെ സുരക്ഷിതരായി ജോലി ചെയ്ത് ജീവിക്കുന്നതെന്തേ കമൽ കാണാതെ പോയി. അതിനും പുറമേ , നമ്മുടെ സർക്കാർ സം‍വിധാനമായ എമ്പസ്സികൾ വെറും നോക്കു കുത്തികളായി നിലനിൽക്കെ തന്നെ എത്ര എത്ര പീഡനങ്ങൾ നടക്കുന്നു, അതിനെതിരിൽ യാതൊന്നും കമലെന്ന സം‍വിധായകനു പറയാനില്ലെ? നാട്ടുകാരുടെ കയ്യടി വാങ്ങാനായി ശ്രമിക്കുമ്പോൾ നല്ല സിനിമകളുടെ സം‍വിധായകനായിരുന്ന കമൽ ഒരു കാര്യം ഓർക്കുക ഇത്തരം സിനിമകൾ വരുത്തി വെക്കുന്ന ദൂരവ്യാപകമായ ഫലങ്ങൾ അനുഭവിക്കാൻ പാവങ്ങളായ പ്രവാസി മലയാളിൾ മാത്രമേ കാണൂ. സിനിമ സം‍വിധാനം ചെയ്തു കാശ് വാങ്ങി കീശ വീർപ്പിക്കുമ്പോൾ /സാമൂഹിക തിന്മകൾക്കെതിരെ തങ്ങൾ പോരാടുന്നെന്ന് പ്രചരിപ്പിക്കുമ്പോൾ പ്രവാസികൾക്ക് പറയാനുള്ളതു “അന്നം നൽകുന്ന കൈകളെ വെട്ടരുതെന്ന ഒരു അപേക്ഷയാണു.”

No comments: